ഇന്ത്യയിൽ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിഴ ചുമത്തുന്നതില്‍ നമ്മുടെ സംസ്ഥാനം ഏറെ മുന്നിലാണ്. പരിവാഹന്‍ വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം രണ്ടാമതാണ് കേരളം. പ്രധാനമായും ഇ-ചെലാന്‍ സംവിധാനം 2020ല്‍ നിലവില്‍ വന്ന ശേഷം കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കണക്കനുസരിച്ച് 92.81 ലക്ഷം കേസുകളാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് എടുത്തത്.
ഇതില്‍ മോട്ടോര്‍ വാഹന വകുപ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്ത സംസ്ഥാനവും കേരളമാണ്. ആകെയുള്ള കേസുകളില്‍ 52.53 ലക്ഷവും എം.വി.ഡി വകയാണ്. ബാക്കി 40.27 ലക്ഷം കേസുകളാണ് പൊലീസ് എടുത്തിരിക്കുന്നത്. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിള്‍ മോട്ടോര്‍ വാഹന വകുപ്പിനേക്കാള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും കണക്കുകള്‍ പറയുന്നു.
1.06 കോടി കേസുകളുമായി ഉത്തര്‍ പ്രദേശാണ് പട്ടികയില്‍ മുന്നില്‍. 91.06 ലക്ഷം കേസുകളെടുത്ത തമിഴ്നാട് തൊട്ടുപിന്നിലുണ്ട്. കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം തമിഴ്നാടിന് പിറകില്‍ മൂന്നാമതായിരുന്നു കേരളം (1.11 കോടി കേസുകള്‍). ഗതാഗത ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതില്‍ മുന്നിലുണ്ടെങ്കിലും വരുമാന വരവില്‍ കേരളം രാജ്യത്ത് ആറാമതാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
2024 ജനുവരി ഒന്നുമുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കണക്കനുസരിച്ച് കേരളത്തിന് പിഴയിനത്തില്‍ ലഭിച്ചത് 165.9 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 330 കോടി രൂപയുടെ പിഴ ചുമത്തിയ കേരളം രാജ്യത്ത് നാലാമതായിരുന്നു. പിഴയിലൂടെ ഇക്കൊല്ലം ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ സംസ്ഥാനം ഉത്തര്‍പ്രദേശാണ് 329.9 കോടി രൂപ. 258.8 കോടി രൂപ ലഭിച്ച മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും 255.5 കോടി രൂപ കിട്ടിയ രാജസ്ഥാന് മൂന്നാം സ്ഥാനത്തുമുണ്ട്.