മുംബൈ: പതിനായിരം വാട്ടർ ടാക്സികൾ പുറത്തിറക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വർഷം ഏപ്രിലിൽ പാസഞ്ചർ ഫ്ലൈറ്റുകൾ ആരംഭിക്കും. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ 10,000 വാട്ടർ ടാക്സികൾ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് മഹാരാഷ്ട്ര സർക്കാർ.
ജലഗതാഗതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി വിശദ ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. നേരത്തേ, ഗേറ്റ്വേ ഓഫ് ഇന്ത്യയിൽനിന്ന് ബേലാപുരിലേക്കും തിരിച്ചും സർവീസുകൾ ആരംഭിച്ചെങ്കിലും യാത്രക്കാർ കുറവായതിനാൽ പിന്നീട് നിർത്തി. വിരാർ, ഡോംബിവ്ലി, കല്യാൺ, പ്രദേശങ്ങളിൽനിന്നു വാട്ടർ ടാക്സി ഉപയോഗിച്ചാൽ 70 മിനിറ്റിനുള്ളിൽ പുതിയ വിമാനത്താവളത്തിൽ എത്താം. ഈ വാട്ടർ ടാക്സികൾ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനും യാത്രാ സമയം കുറയ്ക്കാനും സഹായിക്കും.