തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതി ചേർത്തതോടെ പ്രതിരോധത്തിലായി സിപിഎം. ആരോപണം ഉയർന്ന ആദ്യഘട്ടത്തിൽ വീണയ്ക്ക് പ്രതിരോധമുയർത്തി സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. എസ്എഫ്ഐഒ കുറ്റപത്രം മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരായ ആയുധമാക്കുകയാണ് പ്രതിപക്ഷം. സിപിഎം പാർട്ടി കോൺഗ്രസ് മധുരയിൽ പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണക്കെതിരായ എസ്എഫ്ഐഒ കുറ്റപത്രം. വീണക്കെതിരായ മാസപ്പടി ആരോപണം രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു തുടക്കം മുതൽ സിപിഎം നേതാക്കളുടെ നിലപാട്.
ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന മാത്യു കുഴൽനാടൻ്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയതോടെ സിപിഎം നേതാക്കളുടെ ആത്മവിശ്വാസവും വർദ്ധിച്ചു. എന്നാൽ അതിനിടെയാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള കേന്ദ്ര കമ്പനി മന്ത്രാലയത്തിൻ്റെ അനുമതി. ബിജെപി വിരുദ്ധ പാർട്ടികളെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമെന്ന പ്രതിരോധമുയർത്തുകയാണ് സിപിഐഎം. കേസ് സിപിഐഎമ്മിനെതിരെ ഉപയോഗിച്ചാൽ രാഷ്ട്രീയമായി നേരിടുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു. സിപിഎമ്മിന് യാതൊരു പരിഭ്രമവുമില്ലെന്ന് പിബി അംഗം എം.എ. ബേബി പറഞ്ഞു.