റേഷൻ കാർഡുടമകളുടെ മസ്റ്ററിങ് 94 ശതമാനം പൂർത്തിയാക്കിയ സാഹചര്യത്തിൽ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിലിലുമായുള്ള കൂടിക്കാഴ്ചയിൽ അഭിനന്ദനം അറിയിച്ചത്.
അതേസമയം റേഷൻ കാർഡ് മസ്റ്ററിങ്ങിനുള്ള കാലാവധി കുറഞ്ഞത് മേയ് 31 വരെയെങ്കിലും നീട്ടി നൽകണമെന്ന ആവശ്യം സംസ്ഥാനം ആവശ്യപ്പെട്ടു. മാർച്ച് 31 ന് മസ്റ്ററിങ്ങിനുള്ള കാലാവധി അവസാനിക്കയാണ് സംസ്ഥാനത്തെ കാർഡുടമകളിൽ 94 ശതമാനം മസ്റ്ററിങ് പൂർത്തിയാക്കിയത്. മസ്റ്ററിങ് തീയതി ദീർഘിപ്പിച്ചു നൽകിയാൽ സർക്കാരിന് ആ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ഇതുസംബന്ധിച്ച ചർച്ചകൾ നടത്തി തിയതി നീട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയെന്നും ജി ആർ അനിൽ പറഞ്ഞു.
കൂടാതെ 2022-23 സാമ്പത്തികവർഷം ഹൈദരാബാദ് എൻ.ഐ.സി. നൽകിയ വിവരങ്ങളിലെ സാങ്കേതിക പിഴവുമൂലം തടഞ്ഞുവച്ചിരിക്കുന്ന 207.56 കോടി രൂപ കേരളത്തിനു അനുവദിക്കുന്ന കാര്യത്തിൽ അനൂകൂല നിലപാടാണെന്നും ഭക്ഷ്യധാന്യങ്ങൾക്ക് പകരം റേഷൻ കാർഡുടമയ്ക്ക് അതിനു തത്തുല്യമായ പണം നൽകാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന ഉറപ്പ് നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.