കൊച്ചി : വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ വഖഫ് നിയമത്തിലെ ഭരണഘടനാ നുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികള്‍ വോട്ടു ചെയ്യണമെന്ന് കെസിബിസിക്ക് വേണ്ടി പ്രസിഡൻ്റ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു.
വഖഫ്-മുനമ്പം വിഷയത്തിൽ ശാശ്വത നിയമ പരിഹാരമാണ് വേണ്ടത്.
മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വഖഫ് നിയമത്തിലെ വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം.
മുനമ്പം നിവാസികൾക്ക് ഭൂമി വിറ്റ ഫറൂഖ് കോളേജ് മാനേജ്മെന്റ് തന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കേ എതിര്‍വാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകള്‍ വഖഫ് നിയമത്തില്‍ ഉള്ളത് ഭേദഗതി ചെയ്യുവാന്‍ ജനപ്രതിനിധികള്‍ സഹകരിക്കണമെന്ന് കേരളത്തിലെ എംപിമാരോട് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ക്ലീമീസ് കതോലിക്കാ ബാവ, വൈസ് പ്രസിഡൻ്റ് ബിഷപ്പ് പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറൽ ബിഷപ്പ് അലക്സ് വടക്കുംതല എന്നിവർ ആവശ്യപ്പെട്ടു.