മലപ്പുറം: സി.പി.എമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന പി വി അൻവര്‍ വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടിരൂപീകരിക്കുമെന്ന് ഉറപ്പിച്ചു. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
യുവാക്കൾ അടക്കമുള്ളപുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും മതേതരത്തിൽ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്ത് ആയിരിക്കും പുതിയ പാർട്ടിയെന്നും അൻവർ പറഞ്ഞു. ഈ മാസം ആറിന് മഞ്ചേരിയിൽ ജില്ലാതല രാഷ്ട്രീയ വിശദീകരണ സമ്മേളനം സംഘടിപ്പിക്കുമെന്നും അൻവർ അറിയിച്ചു.
ഹിന്ദു ദിനപത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശം തെറ്റാണെങ്കിൽ തിരുത്താൻ എന്തിനാണ് 32 മണിക്കൂർ കാത്തിരുന്നതെന്നും പി.വി. അൻവർ ചോദിച്ചു.
ആ തിരുത്ത് ഒട്ടും ആത്മാർത്ഥത ഉള്ളതല്ല. മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞ കാര്യങ്ങളാണ് അഭിമുഖത്തിലുള്ളത്. അത് വിവാദമായതോടെ പത്രമിറങ്ങി രണ്ടാം ദിവസം 32 മണിക്കൂർ പിന്നിട്ടപ്പോഴാണ് തിരുത്തൽ നാടകം കളിച്ചത്. ഇതൊക്കെ നാടകമാണെന്ന് എല്ലാവർക്കും അറിയാം – അൻവർ പറഞ്ഞു.
തിരുത്തൽ ആത്മാർത്ഥതയുള്ളതാണെങ്കിൽ പത്രം രാവിലെ കേരളത്തിൽ ഇറങ്ങിയ ഉടൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വാർത്താ കുറിപ്പ് ഇറക്കണമായിരുന്നു. അതുണ്ടായില്ല. ഒരു രക്ഷയുമില്ലാതായപ്പോഴാണ് ഈ പറയുന്ന നാടകം ഉണ്ടായത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്വർണം പിടിക്കുന്നതെന്നും കള്ളക്കടത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി ഇതിനുമുമ്പും പറഞ്ഞിട്ടുണ്ട്. ഈ പണം ദേശദ്രോഹപ്രവർത്തനത്തിന് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതാണ്.
ഈയിടെയായി മലപ്പുറം ജില്ലയെ കുറിച്ച് അദ്ദേഹത്തിന്റെ സ്ഥിരമായി അഭിപ്രായമാണിത്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് ഇന്ത്യയെ മൊത്തം അറിയിക്കാനാണ് ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിന് ഡൽഹിയിൽ വെച്ച് ഇന്റർവ്യൂ കൊടുത്തത്. ബി.ജെ.പി ഓഫിസിലും ആർ.എസ്.എസ് കേന്ദ്രത്തിലും അത് ചർച്ചയാവണമെന്ന ഉദ്ദേശത്തിലാണ് ആ അഭിമുഖം. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ റെക്കോർഡ് പുറത്ത് വിടാൻ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.