തിരുവനന്തപുരം: കേരള, തമിഴ്നാട് തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ കേരള തീരത്ത് 0.2 മുതൽ 0.6 മീറ്റർ വരെയും, തമിഴ്നാട് തീരത്ത് 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണം. കൂടാതെ, ചെറിയ വള്ളങ്ങളും ബോട്ടുകളും ഈ സമയത്ത് കടലിലേക്ക് ഇറക്കരുത്. ഉയർന്ന തിരമാലയുണ്ടാകുന്ന സാഹചര്യത്തിൽ മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നതിനും കരക്കടുപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ വേണ്ടതാണെന്ന് മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നിർദേശിച്ച ജാഗ്രതാ കാലയളവ് അവസാനിക്കുന്നതുവരെ ബീച്ചുകളിലെ വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ അകലം പാലിക്കുന്നത് കൂട്ടിയിടികളിൽ നിന്ന് ഒഴിവാകാൻ സഹായിക്കും. കൂടാതെ, മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും, തീരദേശപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.
അതെസമയം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം ജില്ലയിൽ ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.