ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ സെമിയില്‍ മണിപ്പുരിനെ തകര്‍ത്തെറിഞ്ഞ് കേരളം ഫൈനലിൽ. ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് കേരളം വിജയം കൈവരിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽക്കെ ആധിപത്യം സ്ഥാപിച്ച് മുന്നേറിയ കേരളം മണിപ്പുരിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളയുകയായിരുന്നു. ഹൈദരാബാദിലെ ബാലയോഗി സ്റ്റേഡിയത്തില്‍ നടന്ന കേരളം ഗോള്‍മഴപെയ്യിച്ചതോടെ മണിപ്പുര്‍ നിഷ്പ്രഭമായി. അഞ്ചിന്റെ പകിട്ടോടെ കേരളം കലാശപ്പോരിലേക്ക് കടന്നു.റോഷല്‍ ഹാട്രികുമായി തിളങ്ങിയ മത്സരത്തില്‍ അജ്സലും നസീബ് റഹ്മാനും കേരളത്തിനായി ഗോളുകള്‍ നേടി. മണിപ്പുര്‍ ഒരു ഗോള്‍ തിരിച്ചടിച്ചത് പെനാല്‍റ്റിയിലൂടെയാണ്. ഫൈനലില്‍ കേരളം പശ്ചിമ ബംഗാളിനെ ഡിസംബര്‍ 31-ന് നടക്കുന്ന മത്സരത്തിൽ നേരിടും.
മത്സരം ആരംഭിച്ച് ആദ്യ മിനിറ്റുകളില്‍ മണിപ്പുരിന്റെ ആക്രമണമായിരുന്നു. കേരളത്തിന്റെ ബോക്സിലേക്ക് മണിപ്പുര്‍ താരങ്ങള്‍ ഇരച്ചത്തെി. എന്നാല്‍ കേരളത്തിന്റെ പ്രതിരോധം അതിശക്തമായിരുന്നു. തുടർന്നുള്ള മിനിറ്റുകളിൽ അതി ശക്തമായി മുന്നേറുകയായിരുന്നു കേരളം കൈവരിച്ചത്. തുടർന്ന് 22-ാം മിനിറ്റില്‍ കേരളം മുന്നിലെത്തി. മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ നസീബ് റഹ്മാന് മണിപ്പുര്‍ ഗോളിയെ കബളിപ്പിച്ച് അനായാസം ഗോൾ നേടുകയായിരുന്നു. എന്നാല്‍ 29-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മണിപ്പുര്‍ സമനിലപിടിച്ചു.മുന്നേറ്റം ശക്തമാക്കിയ കേരളം പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ലീഡുമെടുത്തു. അജ്സലാണ് കേരളത്തിനായി ഗോൾ അടിച്ചത്.
അവസാന 73-ാം മിനിറ്റില്‍ റോഷലിലൂടെ മൂന്നാം ഗോളും കണ്ടെത്തി. മണിപ്പുര്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുന്നേറിയ റോഷല്‍ ഉഗ്രന്‍ ഷോട്ടിലൂടെ ഗോൾ നേടിയെടുത്തു. 87-ാം മിനിറ്റില്‍ നാലാം ഗോളുമെത്തിയതോടെ കേരളം ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചു. കോര്‍ണര്‍ കിക്കിന് ശേഷം ബോക്സിലെ കൂട്ടപ്പൊരിച്ചിലിന് ഒടുവില്‍ റോഷല്‍ വീണ്ടും വലകുലുക്കി. പിന്നാലെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ റോഷല്‍ ഹാട്രിക്ക് നേടുകയായിരുന്നു. മണിപ്പുര്‍ വലയില്‍ അഞ്ചാം ഗോളും നേടി കേരളം ഇനി ഫൈനലിലേക്ക്.