തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്വകാര്യ സര്‍വകലാശാല ബില്‍ പാസാക്കാനൊരുങ്ങുന്നു. മാര്‍ച്ച് 3 ന് സഭയില്‍ ബില്‍ അവതരിപ്പിച്ചേക്കും. സെലക്ട് കമ്മിറ്റിക്ക് വിടാതെ സബ്ജക്ട് കമ്മിറ്റിക്ക് മാത്രം ബില്‍ വിടാനാണ് തീരുമാനം. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനകള്‍ക്ക് ശേഷം വീണ്ടും സഭയിലെത്തുമ്പോള്‍ ബില്‍ പാസാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.അതെസമയം ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് നേരത്തേ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതെങ്കിലും സബ്ജക്ട് കമ്മിറ്റിക്ക് മാത്രം വിട്ടാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇനി സഭ സമ്മേളിക്കുന്ന മാര്‍ച്ച് മൂന്നിന് തന്നെ ബില്‍ അവതിരിപ്പിക്കും.
സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനക്കുശേഷം മാര്‍ച്ച് 24 നാണ് വീണ്ടും ബില്‍ സഭയിലെത്തുക. അതെ ദിവസം തന്നെ ബില്‍ പാസാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്ന് സര്‍ക്കാരിന് തോന്നിയാല്‍ മാത്രമേ ബില്‍ സെലക്ട് കമ്മിറ്റിക്ക് അയക്കുകയുള്ളു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുമ്പോള്‍ പൊതു ചര്ച്ചയ്ക്കടക്കമുള്ള അവസരമുണ്ടാകും. ഇക്കാര്യം പ്രതിപക്ഷം ഉന്നയിച്ചതെങ്കിലും ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനാണ് നീക്കം.
അതേസമയം മൂന്നാം തീയ്യതി ബില്‍ സഭയില്‍ എത്തുമ്പോൾ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ശക്തമായി ഉന്നയിക്കാനുള്ള സാധ്യതയേറെയാണ്. ഇത് പരിഗണിച്ച് വേണമെങ്കില്‍ സര്‍ക്കാരിന് സെലക്ട് കമ്മിറ്റിക്ക് വിടാനുള്ള തീരുമാനമെടുക്കാം.