എൻസിപി-എസിന്റെ എംഎൽഎമാരായ രണ്ടുപേരാണ് ഇടത് സർക്കാരിന്റെ ഭാഗമായി നിൽക്കുന്നത്. ഒരാൾ മന്ത്രിയായ എ കെ ശശീന്ദ്രനും മറ്റെയാൾ കുട്ടനാട് എംഎൽഎ തോമസ് കെ തോമസും. ഇരുവരുടെയും എംഎൽഎ സ്ഥാനം ഉടൻ നഷ്ടമാകും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കേരളത്തിൽ എത്തിയ എൻസിപിയുടെ ദേശീയ വർക്കിംഗ് പ്രസിഡണ്ട് പ്രഫുൽ പട്ടേൽ ആണ് ഇരുവരെയും എംഎൽഎ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകുമെന്ന് പ്രസ്താവന നടത്തിയിരിക്കുന്നത്.
എൻസിപി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ എത്തിയതായിരുന്നു അദ്ദേഹം. ദേശീയതലത്തിൽ എൻ സി പി രണ്ടായി പിളർന്നപ്പോൾ കേരളത്തിലെ പാർട്ടിയുടെ രണ്ട് എംഎൽഎമാരും ശരത് പവാർ നേതൃത്വം നൽകുന്ന എൻസിപി-എസിന്റെ ഭാഗമാവുകയായിരുന്നു. ഇതോടെ അന്നേ ഇരുവരുടെയും എംഎൽഎ സ്ഥാനം സംബന്ധിച്ച് ആശങ്കകൾ നിലനിന്നിരുന്നു. അപ്പോഴും എൻസിപിയുടെ ദേശീയ നേതൃത്വം മറ്റ് നടപടികളിലേക്കൊന്നും കടന്നിട്ടില്ലായിരുന്നു.
എന്നാൽ വരും ദിവസങ്ങളിൽ അതിവേഗത്തിൽ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുമെന്ന് പ്രഫുൽ പട്ടേൽ പറയുമ്പോൾ മന്ത്രിസ്ഥാനം ശശീന്ദ്രനും എംഎൽഎ സ്ഥാനം തോമസ് കെ തോമസിനും നഷ്ടപ്പെടുന്നു സാഹചര്യം ഉണ്ടായേക്കാം. അല്ലെങ്കിൽ തന്നെ വിവാദങ്ങളിൽ പെട്ടിരിക്കുന്ന എൻസിപി-എസിന് ഇതുകൂടി സംഭവിച്ചാൽ അത് കനത്ത പ്രഹരം ആയിരിക്കും. എന്നാൽ, ഈ വിവരം അറിഞ്ഞ പി സി ചാക്കോ ഏറെക്കുറെ സന്തോഷവാനായിരിക്കും.
അദ്ദേഹത്തെ ഒതുക്കിയവർക്ക് ഇതിലും വലിയ മറ്റൊരു പണി കിട്ടാനില്ലല്ലോ. സമീപകാലത്ത് എൻസിപി-എസിന് ഉള്ളിൽ ഉടലെടുത്ത പ്രശ്നങ്ങളും സംഭവവികാസങ്ങളും വളരെ വലുതായിരുന്നു. പ്രധാനമായും പി.സി ചാക്കോ സംസ്ഥാന പ്രസിഡണ്ടായി കടന്നുവന്നതോടെയാണ് പ്രശ്നങ്ങൾ കൂടുതൽ ശക്തമാകുന്നത്. ഒരുപക്ഷേ എൻസിപിയുടെ ശാന്തമായ അന്തരീക്ഷത്തെ കലുഷിതമാക്കിയത് ചാക്കോ തന്നെയാണെന്ന് പറയാം.
കോൺഗ്രസിൽ നിന്ന് നേരെ എൻസിപിയിലേക്ക് വന്ന ചാക്കോയ്ക്ക് സംസ്ഥാന പ്രസിഡണ്ട് സ്ഥാനം നൽകിയത് പാർട്ടിയിലെ പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം ചാക്കോയുമായി തെറ്റുന്നത് ശശീന്ദ്രനായിരുന്നു. അദ്ദേഹത്തെ മന്ത്രിക്കസേരയില്‍ നിന്നിറക്കി, അവിടെ മറ്റൊരാളെ ഇരുത്താനുളള നെട്ടോട്ടമായിരുന്നു ചാക്കോയെ ഈ ഗതിയിലേക്ക് എത്തിച്ചത്. മന്ത്രിമാറ്റത്തിന് അരയും തലയും മുറക്കി ഇറങ്ങിയ സംസ്ഥാന പ്രസിഡന്റിന് കസേരയും നഷ്ടമായി നാണംകെടുകയും ചെയ്തു.
അതേസമയം മന്ത്രിക്കസേരക്കായി പിടിവലി കൂടിയവര്‍ ഒന്നായി. ഒരാള്‍ മന്ത്രിയായി തുടരുമ്പോള്‍ മറ്റേയാള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ പദവിയും ഉറപ്പിച്ചു. അതും ഗതികെട്ട് ചാക്കോ പടിയിറങ്ങിയപ്പോൾ ഒഴിവുവന്ന അതേ കസേര തന്നെ. വനംമന്ത്രി എകെ ശശീന്ദ്രനെ മന്ത്രി കസേരയില്‍ നിന്നും ഇറക്കി അവിടെ ഇരിക്കാന്‍ നടന്നത് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസായിരുന്നു. അതിന് എല്ലാ സഹായവും ചെയ്തത് സംസ്ഥാന പ്രസിഡന്റായിരുന്നു പിസി ചാക്കോ ആയിരുന്നു, ശശീന്ദ്രനേയും കൂട്ടി മുംബൈയില്‍ എത്തി ശരത് പവാറിനെ കണ്ട് മന്ത്രിമാറ്റത്തിന് അനുകൂല തീരുമാനം എടുപ്പിച്ചു. അതുംകൊണ്ട് മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയപ്പോള്‍ പക്ഷെ, ഓടിച്ചു വിടുകയാണ് ചെയ്തത്.
മന്ത്രിയെ മാറ്റണമെന്ന ആവശ്യം പലവട്ടം ചാക്കോ മുഖ്യമന്ത്രിക്ക് വച്ചെങ്കിലും അതൊന്നും അംഗീകരിച്ചില്ല. ഇതിനിടെയാണ് കേരളത്തിലെ മൂന്നു എല്‍എഡിഎഫ് എംഎല്‍എമാരുടെ കുതിരക്കച്ചവടത്തിന് തോമസ് കെ.തോമസ് വഴി കോടികള്‍ കോഴയായി ഇറക്കാൻ എൻസിപിയിലെ അജിത് പവാർ വിഭാഗം ശ്രമിച്ചുവെന്ന ആരോപണം വന്നത്. തോമസ് കെ തോമസ് തനിക്ക് 100 കോടി ഓഫർ നൽകിയെന്ന മുൻ മന്ത്രി ആൻറണി രാജുവിൻ്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രി വിശ്വസിച്ചപ്പോൾ തോമസിന് മന്ത്രിപദത്തിലേക്ക് ഉടനെങ്ങും എത്താനാവില്ലെന്ന് ഉറപ്പായി. ഇതോടെ മോഹം മാറ്റിവച്ച തോമസ് പ്രായോഗിക നിലപാടിലേക്ക് നീങ്ങി.
അങ്ങനെയാണ് എതിർപാളയത്തിൽ നിന്ന ശശീന്ദ്രനുമായി ചേർന്ന് സംസ്ഥാന അധ്യക്ഷപദവി പിടിക്കാൻ തീരുമാനിച്ചത്. അത് പ്രതീക്ഷിച്ചതിലും എളുപ്പമായി. ഇരുവരും ഒന്നായെന്ന് ബോധ്യപ്പെട്ടതോടെ സ്വയം ഒഴിയാൻ തയ്യാറായി ചാക്കോ. പാർട്ടിക്ക് അനുവദിച്ചുകിട്ടിയ ഒഴിവിലേക്ക് പിഎസ്സി അംഗത്തെ നിയമിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം ചാക്കോക്കെതിരേ പാർട്ടി യോഗത്തിൽ തന്നെ ഉന്നയിക്കപ്പെട്ടു.
തനിക്ക് വേണ്ടപ്പെട്ട മറ്റൊരാളാണ് പണം വാങ്ങിയതെന്ന് തിരുവനന്തപുരം ജില്ലാ കമ്മറ്റിയിൽ സമ്മതിക്കേണ്ടി വന്ന ചാക്കോ ഒറ്റപ്പെട്ട അവസ്ഥയിലുമായി. ഇതോടെ തോമസ് കെ തോമസിനെ പ്രസിഡന്റ് സ്ഥാനത്ത് ഇരുത്തി ശേഷിച്ച കാലയളവിൽ തൻ്റെ മന്ത്രിക്കസേര ഉറപ്പിക്കാന്‍ ശശീന്ദ്രനും കരുക്കള്‍ നീക്കി. ആ നീക്കത്തിന്റെ ഫലമാണ് ഇന്ന് പിസി ചാക്കോയെ കൂട്ടി ഇരുവരും ശരത് പവാറിനെ നേരില്‍ കണ്ട് സംസ്ഥാന പ്രസിന്റിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കിയത്. നിലവില്‍ ചാക്കോയുടെ പക്കലുള്ളത് എന്‍സിപി-എസിന്റെ ദേശീയ ഉപാധ്യക്ഷന്‍ എന്ന പദവി മാത്രമാണ്.
ഭരണമുളള സംസ്ഥാനത്ത് പോലും ലഭിക്കാത്ത എന്ത് വിലയാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇനി ചാക്കോക്ക് ലഭിക്കുക എന്നതാണ് വലിയ ചോദ്യം. അതേസമയം, രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം എന്നതിന്റെ ഉദാഹരണമാണ് തോമസിന്റെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനമെന്ന് പറയുന്നവരുമുണ്ട്.
ഏതായാലും ഒരു രാഷ്ട്രീയപാർട്ടിയെ നയിക്കുവാനുള്ള ബോധവും ബോധ്യങ്ങളും തോമസിനെ ഇല്ലെന്ന് കേരളത്തിലെ ഏതൊരാൾക്കും അറിയുന്നതാണ്. ഒരുകാലത്ത് 10 പേർ അറിയുന്ന ഒരു രാഷ്ട്രീയപാർട്ടിയെ തോമസ് മൊത്തത്തിൽ കച്ചവടം ആക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. പ്രഫുലിന്റെ കത്ത് ഏറ്റാൽ തോമസ് കെ തോമസ് എംഎൽഎ പോലും അല്ലാത്ത വെറും പാർട്ടി പ്രസിഡന്റ് മാത്രമാകും ആകുക…