ദില്ലി: ഖനന പ്രവർത്തനങ്ങളെ പരിഹസിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്ക് താഴെയും ഒരു ശിവലിംഗം ഉണ്ടെന്ന് വിശ്വസിക്കുന്നതായും ഖനനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വസതിക്ക് കീഴെ ഒരു ശിവലിംഗം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ശിവലിംഗം അവിടെ ഉണ്ടെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. എല്ലാവരും ഖനനത്തിന് തയ്യാറാകണം. മാധ്യമങ്ങൾ ആദ്യം പോകണം. അതിനുശേഷം ഞങ്ങളും വരും – ലഖ്നൗവിലെ പാർട്ടി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അഖിലേഷ് യാദവ് പരിഹസിച്ചു.ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ നടക്കുന്ന ഉത്ഖനന പ്രവർത്തനങ്ങൾ ഒമ്പതാം ദിവസം പിന്നിട്ട സാഹചര്യത്തിലായിരുന്നു ഈ പരാമർശം.
സംഭാലിൽ പള്ളിക്ക് ഏകദേശം ഒരുകിലോമീറ്റർ അടുത്തുള്ള പ്രദേശത്ത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഖനനം ആരംഭിച്ചത്.ക്ഷേത്രവും കിണറും കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഖനനം ആരംഭിച്ചത്. തുടർന്ന് സമീപത്ത് കൈയേറി നിർമിച്ച കെട്ടിടങ്ങൾ ഒഴിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയും ഒരു പുരാവസ്തു അവശിഷ്ടം കയ്യേറാനോ, നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാനോ ഒരു വ്യക്തിക്കും അവകാശം നൽകിയിട്ടില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭാൽ ജില്ലയിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങൾക്കെതിരെ സമാജ്വാദി പാർട്ടി രംഗത്തെത്തിയിരുന്നു.