തിരുവനന്തപുരം: സംസ്ഥാന കലോത്സവ മത്സര വേദിയിൽ വിധി നിർണയത്തിനെതിരെ പ്രതിഷേധം. മാപ്പിളപ്പാട്ട് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ വിധി നിർണയം കൃത്യമല്ലെന്ന് ആരോപിച്ച് രക്ഷിതാക്കളും അധ്യാപകരും രംഗത്ത്. ഇതുവരെ സംസ്ഥാന തലത്തിൽ വിധികർത്താക്കളായി ഇരുന്ന ആരും പാനലിൽ ഉണ്ടായിരുന്നില്ല. പാനലിലുണ്ടായിരുന്നത് മാപ്പിളപ്പാട്ടിനെ കുറിച്ച് അറിയാത്തവരാണ്. കൂടുതൽ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് നൽകിയത് അപ്പീലുകളുടെ എണ്ണം വർധിപ്പിക്കാനാണ്. ഒരു അപ്പീലിന് 5000 രൂപ നൽകണം ഈ തുകയ്ക്ക് വേണ്ടിയാണ് കൂടുതൽ കുട്ടികൾക്ക് ബി ഗ്രേഡ് നൽകിയതെന്നും ആരോപണമുയർന്നു. പ്രതിഷേധത്തിന് വിലക്ക് നിലനിൽക്കവേ തന്നെയാണ് വിധികർത്താക്കൾക്കെതിരെ അധ്യാപകരും രക്ഷിതാക്കളും പരസ്യമായി രംഗത്തെത്തിയത്.