പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ശുചീകരണത്തിനായി എത്തിച്ച തൊഴിലാളികളുടെ സുരക്ഷ കരാറുകാരന് ഉറപ്പാക്കിയില്ല എന്നാരോപിച്ചാണ് കേസ്. ഇയാള്‍ക്ക് നല്കിയ കരാര്‍ റദ്ദാക്കിയതായി റെയില്‍വെയുടെ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം. തമിഴ്നാട് സേലം സ്വദേശികളായ ലക്ഷ്മണന്, റാണി, വല്ലി എന്നീ മൂന്ന് തൊഴിലാളികളാണ് മരണപ്പെട്ടത്.