കൊച്ചി: എം എൽ എ ഉമാ തോമസ് വെൻ്റിലേറ്ററിൽ. കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയിൽ നിന്ന് താഴേക്ക് വീണ ഉമ തോമസിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി. എംആർഐ സ്കാൻ, സിടി സ്കാൻ ഉൾപടെയുള്ള പരിശോധനകൾക്ക് ശേഷമാണ് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുന്നത്. വാരിയെല്ല് പൊട്ടിയതിനെ തുടർന്ന് ശ്വാസകോശത്തിൽ മുറിവേൽക്കുകയും, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരുക്കുണ്ടെന്നും ചികിത്സിക്കുന്ന കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ വ്യക്തമാക്കി.
ശ്വാസകോശത്തിനും തലച്ചോറിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ബോധം ഓർമ്മ പ്രതികരണം എന്നിവയിലൊക്കെ ബാധിക്കാവുന്ന മുറിവുകളാണ്. പെട്ടെന്ന് ഭേദമാകുന്ന പരുക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർമാർ കൂട്ടിചേർത്തു. മന്ത്രി സജി ചെറിയാനുൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആശുപത്രിയിലെത്തിയിട്ടുണ്ട്.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നര്‍ത്തകരുടെ നൃത്ത പരിപാടിയിലായിരുന്നു അപകടം. പരിപാടി ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിലെത്തിയ എംഎൽഎ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനൊരുങ്ങുമ്പോൾകാൽ വഴുതി താഴേക്ക് വീണുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇവിടെ സ്ഥാപിച്ച താത്കാലിക ബാരിക്കേഡ് ബലമുള്ളതായിരുന്നില്ല.താഴെ കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് വീണ എംഎൽഎയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തലയിലെ പരുക്കിൽ നിന്ന് രക്തം വാർന്നുപോയിട്ടുണ്ട്. തലക്കകത്ത് ആന്തരിക രക്തസ്രാവം ഉണ്ടായെന്നും രക്തം കട്ടപിടിച്ചെന്നുമുള്ള കാര്യങ്ങളിൽ സംശയമുണ്ട്. പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ട്രോമ കെയറിലാണ് എം എൽ എയെ പ്രവേശിപ്പിച്ചിരിക്കുന്നത്.