തിരുവനന്തപുരം∙ വയനാട്ടിലെ ദുരന്തത്തിനു പിന്നാലെ ഉരുള്‍പൊട്ടല്‍ നാശം വിതച്ച കോഴിക്കോട് വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്കി.
ഒരു മഹാദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നപ്പോള്‍ വിലങ്ങാടിന് മതിയായ ശ്രദ്ധ കിട്ടിയിട്ടില്ലെന്നും വയനാടിന്റെ വിലാപത്തോട് പ്രതികരിച്ച അതേ രീതിയില്‍ വിലങ്ങാടിന്റെ ദുഃഖവും കാണണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.പുറത്തറിഞ്ഞതിനേക്കാള്‍ വലിയ ദുരന്തമാണ് വിലങ്ങാട് സംഭവിച്ചത്.
അതിന്റെ ആഴവും വ്യാപ്തിയും വളരെ വലുതാണ്. കഴിഞ്ഞ വെള്ളിയാഴ്ച വിലങ്ങാട് സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് ദുരന്തത്തിന്റെ ഭീകരത ബോധ്യപ്പെട്ടത്. എല്ലാവരുടേയും ശ്രദ്ധ വയനാട്ടില്‍ ആയിരുന്നു എന്നത് സ്വാഭാവികമാണ്. അതിനിടയില്‍ വിലങ്ങാടിനെ നമ്മള് കാണാതെ പോകരുതെന്നും സതീശന് വ്യക്തമാക്കി.
24 ഉരുള്‍പൊട്ടലുകള്‍ ഒരു ഗ്രാമത്തില്‍ ഉണ്ടായി എന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 40 ഉരുള്‍പ്പൊട്ടല്‍ എങ്കിലും ഉണ്ടായി എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നു.
ഫലപ്രദമായ ഒരു വിലങ്ങാട് പാക്കേജ് പ്രഖാപിക്കേണ്ടത് അനിവാര്യമാണ്. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ സതീശന് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നാശനഷ്ടങ്ങളെ സംബന്ധിച്ച് വാണിമേല്‍ പഞ്ചായത്ത് തയാറാക്കിയ വിശദമായ റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്കു കൈമാറി.