വിഴിഞ്ഞം : വിഴിഞ്ഞത്ത് ആശങ്കയായി വാട്ടർ സ്പോട്ട് ചുഴലിക്കാറ്റ് പ്രതിഭാസം. ഉൾക്കടലിൽ മാത്രം കൊടുംകാറ്റും മഴയുമുള്ളഘട്ടത്തിൽ മാത്രമുണ്ടാകുന്ന പ്രതിഭാസം ആദ്യമായാണ് ഇന്നലെ വിഴിഞ്ഞം തുറമുഖത്ത് പ്രത്യക്ഷപ്പെടുന്നത്. ഒരു ബോട്ട് ചുഴലിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായിട്ടായിരുന്നു.
അന്താരാഷ്ട്ര തുറമുഖത്തിനും മാരിടൈം ബോർഡിന്റെ തുറമുഖത്തിനും മധ്യേ തീരത്ത് നിന്ന് കഷ്ടിച്ച് രണ്ട് കിലോമീറ്റർ ഉൾക്കടലിലാണ് ആദ്യം ചുഴലി പ്രത്യക്ഷപ്പെട്ടത്. നാല്പത് മീറ്റർ ചുറ്റളവ് വിസ്തീർണ്ണത്തിൽ ചുറ്റിയടിച്ച കാറ്റ് കടൽജലത്തെ ശക്തമായി ആകാശത്തേക്ക് വലിച്ചു കയറ്റുകയായിരുന്നു.
ചോർപ്പിന്റെ ആകൃതിയിൽ വെള്ളം ഉയരുന്നത് അപ്രതീക്ഷിതമായി കണ്ട മത്സ്യത്തൊഴിലാളികൾ ദൃശ്യം മൊബൈൽ കാമറകളിൽ പകർത്തി. വെള്ളത്തിന് മുകളിൽ കൂടി വീശിയ വാട്ടർസ്പ്പോട്ട് (വെള്ളം ചീറ്റൽ) പ്രതിഭാസം വലിയ കടപ്പുറം ഭാഗത്തെ മണൻ പ്പരപ്പിൽ അവസാനിക്കുകയായിരുന്നു. ഏകദേശം കാൽ മണിക്കൂറോളം നീണ്ടുനിന്ന ചുഴലിയുടെ വരവ് കണ്ട് ഒരു മത്സ്യബന്ധന ബോട്ട് വെട്ടിത്തിരിച്ച് വേഗത്തിൽ ഓടിച്ചതിനാൽ അപകടം ഒഴിവായി.