തിരുവനന്തപുരം: മലയോര കര്‍ഷകരെയും ജനങ്ങളെയും വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുളള ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് യുഡിഎഫ് മലയോര യാത്ര നാളെ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന് നയിക്കുന്ന യാത്രയില്‍ കാര്‍ഷിക തകര്‍ച്ചയ്ക്ക് പരിഹാരം കണ്ടെത്തുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിഡി സതീശൻ നയിക്കുന്ന മലയോര സമര യാത്ര.
ജനുവരി 25-ന് കരുവഞ്ചാലില്‍ (ഇരിക്കൂര്‍) തുടങ്ങുന്ന യാത്ര ഫെബ്രുവരി 5-ന് അമ്പൂരിയില്‍ (തിരുവനന്തപുരം) സമാപിക്കും. യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് കരുവഞ്ചാലില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി അധ്യക്ഷകും. പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, രമേശ് ചെന്നിത്തല, എം.എം. ഹസ്സന്, സി.പി. ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, മാണി സി. കാപ്പന്, അഡ്വ. രാജന് ബാബു, രാജേന്ദ്രന് വെള്ളപ്പാലത്ത് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. അതേസമയം, മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്ന് രാവിലെ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടതോടെ പ്രദേശത്ത് പ്രതിഷേധം രൂക്ഷമാകുകയാണ്. താത്കാലിക വനംവാച്ചറുടെ ഭാര്യ രാധയാണ് ഇന്ന് രാവിലെ കാപ്പി പറിക്കാൻ പോയ സമയത്ത് കടുവയുടെ ആക്രമണത്തിനിരയായത്. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം കണ്ടെത്തിയത്, പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. വനംമന്ത്രി കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടിട്ടുണ്ട്.