കല്‍പ്പറ്റ : പൊലീസ് തന്നെ പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് ഫേയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. വയനാട് പനമരം അഞ്ച്കുന്ന് മാങ്കാനി കോളനിയിലെ രതിൻ ആണ് മരിച്ചത്.
പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമാണ് കമ്പളക്കാട് പൊലീസ് പറയുന്ന വിശദീകരണം. കഴിഞ്ഞ ദിവസം രതിൻ ഓട്ടോയിൽ വെച്ച് ഒരു പെൺകുട്ടിയുമായി സംസാരിച്ചത് ചിലർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ തർക്കത്തിലാണ് പൊലീസ് കേസെടുത്തത്.
തര്‍ക്കത്തിനിടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് ബഹളത്തിനിടെ പൊലീസ് കേസെടുത്തു. ഈ സംഭവത്തിന് പിന്നാലെയാണ് യുവാവ് ഫേയ്സ്ബുക്കിൽ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞ് വീഡിയോ ഇടുന്നത്.
നല്ല വിഷമം ഉണ്ടെന്നും മരിക്കാൻ പോവുകയാണെന്നുമാണ് രതിൻ വീഡിയോയിൽ പറയുന്നത്. സുഹൃത്തുമായി സംസാരിച്ചതിന് പൊലീസ് പോക്സോ കേസെടുത്തുവെന്നും രതിൻ വീഡിയോയിൽ ആരോപിച്ചു. മര്യാദയോടെ ജീവിക്കുന്നയാളാണ്. നിരപരാധിയാണെന്ന് തെളിഞ്ഞാലും മറ്റുള്ളവര്‍ ആ കണ്ണിലൂടെയെ കാണുകയുള്ളു. ആരോടും പരാതിയില്ല. നിരപരാധിയാണോ എന്ന് പൊലീസിന് ചോദിക്കാമായിരുന്നുവെന്നും രതിൻ വീഡിയോയിൽ പറയുന്നു.
ഇതിനിടയിൽ രതിനെ കാണാനില്ലെന്ന് ചൂണ്ടികാണിച്ച് വീട്ടുകാര്‍ പരാതി നൽകിയിരുന്നു. തുടര്‍ന്ന് പനമരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രതിന്റെ മൃതദേഹം പനമരം പുഴയിൽ നിന്ന് കണ്ടെത്തിയത്.