ന്യൂഡല്‍ഹി: ദീര്‍ഘകാലം ഒരുമിച്ചു ജീവിച്ചത്തിനു ശേഷം പങ്കാളി വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന വാദം സ്ത്രീയ്ക്ക് ഉന്നയിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ലൈംഗിക ബന്ധത്തിന് കാരണം വിവാഹവാഗ്ദാനം മാത്രമാണോ എന്നത് കൂടുതൽ വ്യക്തമാക്കാൻ ബുദ്ധിമുട്ടാണെന്നും കോടതി നിരീക്ഷിച്ചു.
16 വര്‍ഷം ലിവിങ് റിലേഷനില്‍ ഉണ്ടായിരുന്ന പങ്കാളി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് അധ്യാപികയായ യുവതി നൽകിയ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. പരാതിക്കാരിയായ അധ്യാപികയും പങ്കാളിയായ ബാങ്ക് ഉദ്യോഗസ്ഥനും 16 വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.
രണ്ടു പേരും വിദ്യാസമ്പന്നരാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും കോടതി പറഞ്ഞു. ബന്ധത്തിന്റെ ദൈര്‍ഘ്യം, വിദ്യാഭ്യാസ യോഗ്യത തുടങ്ങി നിരവധി കാരണങ്ങള്‍ ചൂണ്ടികാണിച്ച് കോടതി കേസ് തള്ളി.