തിരുവനന്തപുരം : എഡിജിപി എംആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. കേസിൽ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം രണ്ടാഴ്ചക്കുള്ളിൽ ഡിജിപിക്ക് കൈമാറും. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി അടങ്ങിയ ആരോപണങ്ങളിലാണ് അജിത് കുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.
മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഈ ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ്. സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്തനായില്ല. കുറവൻകോണത്തെ ഫ്ലാറ്റ് ഇടപാടിൽ ക്രമക്കേടില്ലെന്നും കവടിയാറിലെ വീട് നിർമാണം ബാങ്ക് വായ്പ എടുത്താണെന്നും വിജിലൻസ് കണ്ടെത്തി. വീട് നിർമാണം സ്വത്ത് വിവരപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണ സംഘത്തിന് നൽകിയത് കൃത്യമായ തെളിവുകൾ ആണെന്ന് പി വി അൻവർ എംഎൽഎ . വിജിലൻസ് അന്വേഷണം ഇങ്ങനെ ആകുമെന്ന് അറിയാമെന്നും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെതിരെയും കോടതിയെ സമീപിക്കുമെന്ന് പി വി അൻവർ പറഞ്ഞു.