തിരുവനന്തപുരം : പത്രമാധ്യമത്തിന് മുഖ്യമന്ത്രി നല്കിയ അഭിമുഖത്തിലെവിവാദ പരാമര്‍ശത്തെതുടര്‍ന്നുണ്ടായ പ്രശ്നങ്ങളും മുഖ്യമന്ത്രിയുടെ നിശബ്ദതയും ചേര്‍ത്ത്, മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, തൃശൂര്‍ പൂരം കലക്കിയ സി.പി.എം-ബി.ജെ.പി ഗൂഢാലോചനയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക,
ആഭ്യന്തര വകുപ്പിലെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ തുടര്‍ച്ചയായി ഒക്ടോബര്‍ അഞ്ച്, ഇന്ന് മുതല്‍ 20 വരെ ‘ജനദ്രോഹ സര്‍ക്കാറിനെതിരെ ജനകീയ പ്രക്ഷോഭം’ എന്ന പേരിൽ സംസ്ഥാന വ്യാപക കാമ്പയിന് നടത്തുന്നുവെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. ലിജു.
വയനാട് മാനന്തവാടി മണ്ഡലത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പിയും കോഴിക്കോട് ഇലത്തൂര്‍ ബ്ലോക്കിലെ എലഞ്ഞിക്കല് മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ജില്ല തല ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാനത്തെ 1494 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 1500 കേന്ദ്രങ്ങളിലായി രാഷ്ട്രീയ വിശദീകരണ യോഗം നടത്തും.