ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാരായി തിരിച്ചറിഞ്ഞ ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ തിങ്കളാഴ്ച സൈനിക വിമാനം വഴി നാടുകടത്തിയതായാണ് പുറത്ത് വരുന്ന വിവരം. സി-17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിമാനം ഇന്ത്യയിലെത്തിയിട്ടില്ല, അതിനാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും വലിയ നാടുകടത്തലിനായി ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അമേരിക്ക തയ്യാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയിൽ 18,000 ഇന്ത്യക്കാർ ഉൾപ്പെട്ടതായി പറയുന്നു. മൊത്തം 15 ലക്ഷം പേരാണ് ഈ പട്ടികയിൽ ഉള്ളത്. നിലവിൽ 7.25 ലക്ഷം ഇന്ത്യക്കാർ അനധികൃതമായി യുഎസിൽ താമസിക്കുന്നുണ്ടെന്നാണു കണക്ക്. അമേരിക്കയിൽ അനധികൃതമായി കുടിയേറി പാർത്തവരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. നാടുകടത്തിയ ഇന്ത്യക്കാരുടെ കൃത്യമായ എണ്ണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഈ വിവരം പരിശോധിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുൻപ് വ്യക്തമാക്കിയിരുന്നു. സാധുവായ രേഖകളില്ലാത്ത ഇന്ത്യക്കാർക്ക് തിരിച്ചെത്തുന്നതിൽ തടസ്സമില്ലെന്നും അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരുമായി നേരത്തെ വിമാനങ്ങൾ പുറപ്പെട്ടിരുന്നു. അമേരിക്കയിൽ നിന്ന് യാത്രാസമയം ഏറ്റവും കൂടുതൽ ആവശ്യമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം ഇന്ത്യക്കാരെ നാടുകടത്തുന്നത് ഇതാദ്യമായാണ്. അനധികൃത കുടിയേറ്റ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യമന്ത്രി എസ്. ജയശങ്കറോടും അമേരിക്കൻ പ്രതിനിധികൾ നേരത്തേ ചർച്ച നടത്തിയിരുന്നു.
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടികൾ കൂടുതൽ കർശനമാക്കുന്നതിനായി യുഎസ് സൈന്യത്തിന്റെ സഹായം ട്രംപ് ഭരണകൂടം തേടിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ്-മെക്സിക്കോ അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്കാനും നാടുകടത്തലിനായി സൈനിക വിമാനങ്ങൾ വിന്യസിക്കാനുമുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ താൽക്കാലികമായി പാർപ്പിക്കാൻ സൈനിക താവളങ്ങളും തുറക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.