കൊച്ചി: ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖമെന്ന റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ. കൊച്ചി ആഗോള ഷിപ്പിങ് റൂട്ടിലെ ഒഴിച്ചുകൂടാനാകാത്ത ഇടമായി മാറുകയാണെന്നും 2024-25 സാമ്പത്തിക വർഷം മാത്രം 8,34,665 ടി ഇ യു കണ്ടെയിനറുകളാണ് വല്ലാർപ്പാടം വഴി കൈമാറ്റം ചെയ്തിരിക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണ് ഡിപി വേൾഡിന് കീഴിലുള്ള വല്ലാർപ്പാടം ടെർമിനലിനുണ്ടായത്.
ദക്ഷിണേന്ത്യയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കപ്പലുകള്‍ അടുത്ത തുറമുഖമെന്ന നേട്ടവും വല്ലാര്‍പ്പാടം ടെര്‍മിനല്‍ സ്വന്തമാക്കിയെന്ന് മന്ത്രി പറഞ്ഞു. 640 കപ്പലുകളാണ് ഇവിടെയെത്തിയത്. ഇതിൽ നിന്നായി 2,255 ടണ്‍ കാര്‍ഗോയും കൈകാര്യം ചെയ്തു.
കേരളത്തിൽ നിന്നുള്ള കയറ്റുമതിയിലും വലിയ വർധനവ് സമീപ കാലങ്ങളിലുണ്ടായെന്നും പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമായിരുന്ന കയറ്റുമതി ഇപ്പോൾ അമേരിക്കൻ വൻകരയിലേക്കും ആഫ്രിക്കയിലേക്കും ഉൾപ്പെടെ വ്യാപിക്കുകയാണെന്നും ദക്ഷിണേന്ത്യയിലെ ലോജിസ്റ്റിക്സ് മേഖലയിലെ ഹബ്ബായി കൊച്ചിയെ മാറ്റാൻ ഇതെല്ലം സഹായിക്കുമെന്നും പി രാജീവ് കൂട്ടിച്ചേർത്തു.