ചണ്ഡീഗഡ്: ഗുരുഗ്രാമിൽ ഒമ്പത്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ 16-കാരൻ ഈ വർഷം മാത്രം നടത്തിയത് ഇരുപതോളം കവർച്ചകളെന്ന് പോലീസ്. ഹരിയാണയിലെ ഗുരുഗ്രാമിൽ ജൂലായ് ഒന്നിനായിരുന്നു മോഷണവിവരം പുറത്തുപറയാതിരിക്കാൻ 16-കാരൻ ഒമ്പതുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും ഇളയ സഹോദരനും ആൺകുട്ടിയുടെ അമ്മയെ കാണാനായി വീട്ടിൽ എത്തിയിരുന്നു. ഇതുകണ്ട യുവാവ് പഠനാവശ്യത്തിനെന്ന വ്യാജേന അയൽപക്കത്തുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയോട് കുടിക്കാൻ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു.
വെള്ളമെടുക്കാനായി കുട്ടി പോയ സമയം അലമാര തുറന്ന് പെൺകുട്ടിയുടെ അമ്മയുടെ ആഭരണങ്ങൾ മോഷ്ടിക്കാൻ യുവാവ് ശ്രമിച്ചു. എന്നാൽ, മോഷണശ്രമം പെൺകുട്ടി കണ്ടതോടെ നടന്നതൊന്നും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ, ഇതിനു വിസ്സമതിച്ചതോടെ കുട്ടിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. വിരലടയാളം ഉൾപ്പെടെ തെളിവുകൾ നശിപ്പിക്കാനായി പൂജാമുറിയിൽ ഉണ്ടായിരുന്ന കർപ്പൂരം മൃതഹേഹത്തിലിട്ട് കത്തിക്കുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മ തിരികെ വന്നപ്പോൾ 16-കാരൻ മൃതദേഹത്തിന് സമീപം ഇരിക്കുന്നതാണ് കണ്ടത്.
ചിലർ മോഷ്ടിക്കാൻ എത്തിയെന്നും കവർച്ചാശ്രമം തടഞ്ഞ തന്നെ ആക്രമിച്ചശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നും അമ്മയോട് പറഞ്ഞു. എന്നാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇയാൾ കൊലപാതകം ചെയ്തത് താനാണെന്ന് സമ്മതിച്ചത്. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ കുറ്റം ഏറ്റുപറയുകയായിരുന്നു.എന്നാൽ, പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചോ എന്ന കാര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ചൂതാട്ടത്തിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കാനായിരുന്നു മോഷണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആൺകുട്ടി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.
അതേസമയം, മകന് നിയമ സഹായം ഏർപ്പെടുത്താനോ കേസിൽനിന്ന് രക്ഷപ്പെടുത്താനോ ശ്രമിക്കില്ലെന്ന് പിതാവ് വ്യക്തമാക്കി. തങ്ങൾക്ക് നാണക്കേടുണ്ടാക്കിയ മകനുവേണ്ടി അഭിഭാഷകനെ നിയമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.