കൊച്ചി: ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ലോകമാകെ തരംഗമായിരിക്കുകയാണ്. മെക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്ര ഇന്ന് മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ലോകമെമ്പാടും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഹെവി മാസ് വയലൻസ് മൂവി എന്നാണ് ഏവരും ചിത്രത്തെ വാഴ്ത്തുന്നത്.
ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗമായെത്താനിരിക്കുന്ന ‘മാർക്കോ 2’ -ൽ തമിഴ് സൂപ്പർതാരം ചിയാൻ വിക്രം വില്ലനായെത്തുന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഉണ്ണിയോടൊപ്പം വിക്രവും ഒന്നിക്കുന്നുവെന്ന രീതിയിലെത്തിയിരിക്കുന്ന വാർത്ത ഏവരും ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. തിയേറ്ററുകളിൽ മൂന്നാമത്തെ ആഴ്ച പിന്നിടുമ്പോള്‍ മികച്ച കളക്ഷനുമായി എല്ലാ ഭാഷകളിലും നിറഞ്ഞ സദസ്സിൽ ‘മാർക്കോ’ യുടെ കുതിപ്പ് തുടരുകയാണ്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ഉള്‍പ്പെടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലയാളത്തിൽ നിന്നും ഇതുവരെ പുറത്തുവരാത്ത രീതിയിലുള്ള സിനിമയെന്നാണ് ‘മാർക്കോ’ യെ പറ്റി പ്രേക്ഷകാഭിപ്രായം. ‘മാർക്കോ’ ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ പായ്ക്ക്ഡ് ക്രൈം ഡ്രാമയായി തിയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്. ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ തന്നെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചുകൊണ്ട് സൂക്ഷ്മമായി കോറിയോഗ്രഫി ചെയ്ത ആക്ഷൻ രംഗങ്ങളിലൂടെ സ്വർണ്ണക്കടത്തിന്റെ അപകടകരമായ ലോകത്തിനുള്ളിലെ പ്രതികാരത്തിന്റെയും വീണ്ടെടുക്കലിന്റെയും സങ്കീർണ്ണതകളുടേയുമൊക്കെ സിനിമാറ്റിാക്ക് വിവരണമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. ‘ബാഹുബലി’ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും ചിത്രം കരസ്ഥമാക്കി. ഏപ്രിലിലാണ് സിനിമയുടെ കൊറിയൻ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയിൽ എത്തുന്നത്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്. ആ പ്രതീക്ഷ നൂറുശതമാനം ചിത്രം നിറവേറ്റിയിട്ടുണ്ടെന്നാണ് തിയേറ്റർ ടോക്ക്.