മംഗളൂരു: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം. അപകടത്തിൽ വീട് കത്തി നശിച്ചു. മംഗളൂരു കർക്കള തെല്ലാരു റോഡിലെ മരതപ്പ ഷെട്ടി കോളനിയിൽ കിഷോർ കുമാർ ഷെട്ടി എന്നയാളുടെ വീടാണ് കത്തിനശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.
ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ആറ് മുറികളുള്ള ഇരുനില വീട്ടിൽ സംഭവമുണ്ടായത്. ഫോൺ ചാർജ് ചെയ്യാൻ വെച്ച സോഫയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വീട്ടുകാർ വ്യക്തമാക്കി. ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മുതലായ എല്ലാവിധ സാധനങ്ങളും കത്തിനശിച്ചു. ഉടൻ തന്നെ വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ എത്തിയെങ്കിലും രണ്ടര മണിക്കൂറിലധികം പരിശ്രമം വേണ്ടി വന്നു തീ അണയ്ക്കാൻ.
ആ സമയത്ത് സ്വിച്ച് ഓൺ ചെയ്തിരുന്ന എയർ കണ്ടീഷണറാണ് തീ വേഗത്തിൽ പടരാൻ കാരണമായതെന്ന് പുറത്ത് വരുന്ന വിവരം. അപകടത്തിൽ വീട്ടുടമസ്ഥൻ കിഷോർ കുമാർ ഷെട്ടിക്ക് നിസാര പരിക്കേറ്റു. സ്റ്റേഷൻ ഓഫീസർ ആൽബർട്ട് മോനിസ്, പ്രാദേശിക നേതാവ് ഹരിപ്രസാദ് ഷെട്ടിഗർ, ഡ്രൈവർ ജയ മൂല്യ, രവിചന്ദ്ര എന്നിവർ തീയണയ്ക്കൽ പ്രവർത്തനത്തിൽ പങ്കാളികളായി.